ദേവികുളം സബ് കലക്ടർ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി സർക്കാറിന്റെ പ്രതികാരം. 

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ വിട്ടുവീഴ്‌ച്ചയില്ലാതെ നടപടി സ്വീകരിച്ച ദേവികുളം സബ് കലക്ടർ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി സർക്കാറിന്റെ പ്രതികാരം. കയ്യേറ്റക്കാർക്ക് സന്തോഷം പകരുന്ന ഈ തീരുമാനം കൈക്കൊണ്ടത് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്. സിപിഐയുടെ കടുത്ത എതിർപ്പിനെ മറികടന്നാണ് ശ്രീരാം വെങ്കിട്ടരാമനെ ദേവികുളം സബ് കലക്ടറെ മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് ഈ വിഷയത്തിൽ ഇടപെട്ടതെന്നാണ് അറിയുന്നത്. എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് ഡയറക്ടറായാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം. ശ്രീരാമിനെ പകരം മാനന്തവാടി സബ് കലക്ടർ ദേവികുളം സബ്് കലക്ടറാകുമെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രിസഭാ യോഗത്തിൽ റവന്യൂ മന്ത്രി ഈ തീരുമാനത്തോടെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് അറിയുന്നത്. അടുത്തിടെ മൂന്നാറിലെ ലവ് ഡെയ്ൽ ഹോംസ്റ്റേ ഏറ്റെടുക്കുന്നതിനെതിരെ ഉടമ വി.വി. ജോർജ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയത് സബ് കളക്ടർക്കുള്ള അംഗീകാരായിരുന്നു. സർക്കാറിന്റെ നീക്കത്തിന് എതിരയിരുന്നു ഈ വിധി. ഇതോടെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ ദേവികുളം താലൂക്കിലെ കയ്യേറ്റക്കാർക്കെതിരെ കർശന നിലപാട് സ്വീകരിക്കാൻ ഒരുങ്ങുകയായിരുന്നു ശ്രീരാം. സബ് കലക്ടറുടെ ഈ നീക്കം തിരിച്ചറിഞ്ഞു കൊണ്ടാണ് സർക്കാർ അദ്ദേഹത്ത സ്ഥലം മാറ്റിയിരിക്കുന്നത്. ഇക്കാര്യത്തിൽ സിപിഐയുടെ എതിർപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ തള്ളുകയായിരുന്നു. കാനം രാജേന്ദ്രനുമായി മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിന്റെ പേരിൽ സി.പി.എം നേതാക്കൾ കൊമ്പു കോർത്തിരുന്നു. മുഖ്യമന്ത്രി വിളിച്ച സർവ കക്ഷി യോഗത്തിൽ റവന്യൂ മന്ത്രി പങ്കെടുക്കാത്ത അവസ്ഥ പോലും സംജാതമായിരുന്നു.

Comments